Kerala News Today-കണ്ണൂർ: കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കേരളത്തിൽ ഒരു എംപിപോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരും. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണമെന്നും കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
മലയോര കർഷകരുടെ വികാരമാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ നയം രൂപീകരിക്കാൻ സാധിക്കുന്നത് ബിജെപിക്കാണ്. ഏകദേശം 15 ലക്ഷം കുടുംബങ്ങൾ കേരളത്തിൽ റബറിനെ ഉപജീവിച്ച് കഴിയുന്നുണ്ട്. വിലക്കുറവ് മൂലം ഇവരുടെയെല്ലാം ഭാവി ഇരുളടഞ്ഞിരിക്കുകയാണ്. റബറിൻ്റെ വില കൂട്ടിയാൽ ബിജെപിക്ക് എംപിയില്ലെന്ന വിഷമം മലയോര ജനത പരിഹരിക്കുമെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയോട് സംസാരിക്കുന്നതിൽ സഭക്കോ സഭാനേതൃത്വത്തിനോ യാതൊരു അകൽച്ചയുമില്ലെന്നും പാപ്ലാംനി പറഞ്ഞു. ബി.ജെ.പിയെ പിന്തുണക്കുന്നതിന് യാതൊരു മടിയുമില്ല. മലയോര കർഷകരുടെ പൊതുവികാരമാണ് താൻ പ്രകടിപ്പിച്ചത്. റബറിൻ്റെ വിലയുമായി ബന്ധപ്പെട്ട പ്രശ്നം നിസാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാഷിന് തോന്നുണ്ടാവും പക്ഷേ മലയോര കർഷകരെ സംബന്ധിച്ചിടത്തോളം അത് ചെറിയ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala News Today