WORLD TODAY – ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ പെഷാവറിൽ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു പെഷാവറിലെ അതീവ സുരക്ഷാമേഖലയായ പൊലീസ് ലൈൻസ് ഏരിയയിലെ പള്ളിയിൽ സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 59 ആയി. 157 പേർക്ക് പരുക്കേറ്റു.
പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പെഷാവറിലെത്തി. ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദർശിച്ചു.
പള്ളിയിൽ പ്രാർഥന നടക്കുമ്പോൾ മുൻനിരയിൽ ഉണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. പലരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ മേൽക്കൂര തകർന്നുവീണു.
അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ട്.
രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പെഷവാർ പൊലീസിന്റെയും ഭീകരവിരുദ്ധ ആസ്ഥാനത്തിന് സമീപമായിരുന്നു സ്ഫോടനം.
അതീവ സുരക്ഷാമേഖലയായ ഇവിടെ മുന്നൂറിനും നാനൂറിനും ഇടയ്ക്ക് പൊലീസുകാർ സ്ഥിരമായി ഉണ്ടാവാറുണ്ട്.
സുരക്ഷാവീഴ്ച സംഭവിച്ചെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പെഷാവർ പൊലീസ് മേധാവി ഇജാസ് ഖാൻ പറഞ്ഞു.