National News-ചെന്നൈ: ചെന്നൈ കാഞ്ചീപുരത്ത് മലയാളി വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായി.
ആളൊഴിഞ്ഞ സ്ഥലത്ത് ആണ്‍സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് സംഭവം. സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം. സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ചീപുരം വിപ്പേട് സ്വദേശികളായ മണികണ്ഠൻ, വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്നാട്ടിൽ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കാഞ്ചീപുരത്തെ സിവിലിമേട് വിനോദസഞ്ചാരകേന്ദ്രത്തിൽ സുഹൃത്തിനൊപ്പമെത്തിയതായിരുന്നു പെൺകുട്ടി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. സ്ഥിരമായി സമാന കുറ്റകൃത്യം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നാണ് വിവരം.
മുൻപ് പത്തിലധികം പേരെ ഇവർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സിവിലിമേടിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തി പെൺകുട്ടികളെ പീഡിപ്പിക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് പോലീസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൈയ്ക്കും കാലിനും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
National News