KERALA NEWS TODAY -കോഴിക്കോട്: ഞെളിയന്‍പറമ്പിലെ മാലിന്യം നീക്കലില്‍ കരാര്‍ കമ്പനിയായ സോണ്ട ഇന്‍ഫ്രടെക്കില്‍നിന്ന് പിഴ ഈടാക്കുമെന്ന് കോഴിക്കോട് കോർപറേഷൻ മേയര്‍ ബീന ഫിലിപ്പ്.
കരാര്‍ വ്യവസ്ഥയില്‍ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും മാലിന്യം നീക്കാന്‍ വൈകിയതിനാണ് പിഴ.
പിഴ അടച്ചാല്‍ മാത്രമേ കരാര്‍ നീട്ടുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും മേയര്‍ പറഞ്ഞു.
എട്ടു കോടിയോളം രൂപ ചെലവില്‍ ഞെളിയന്‍പറമ്പിലെ നിലവിലുള്ള മാലിന്യം ഒരു വര്‍ഷത്തിനുള്ളില്‍ നീക്കാമെന്ന വ്യവസ്ഥയിലാണ് കോര്‍പറേഷന്‍ സോണ്ട ഇന്‍ഫ്രടെക്കിന് കരാര്‍ നല്‍കിയത്.
ഇതിനായി ഒന്നേകാല്‍ കോടി രൂപയും കോര്‍പറേഷന്‍ കമ്പനിയ്ക്ക് നല്‍കിയിരുന്നു.
എന്നാല്‍ നാലു തവണ കരാര്‍ നീട്ടി നല്‍കിയിട്ടും മാലിന്യം നീക്കല്‍ പൂര്‍ത്തിയാക്കാനായില്ല.
ഈ സാഹചര്യത്തിലാണ് കോര്‍പറേഷന്‍ കമ്പനിയില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.
ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ സോണ്ട ഇന്‍ഫ്രടെക്കിനെതിരെ ആരോപണം ഉയര്‍ന്നതോടെയാണ് കരാര്‍ വീണ്ടും പുതുക്കുന്ന കാര്യത്തില്‍ കോർപറേഷൻ പുനരാലോചന നടത്തുന്നത്. കരാര്‍ റദ്ദാക്കണമെന്നാണ് കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലര്‍മാരുടെ ആവശ്യം.