Kerala News Today-കൊല്ലം: അമ്മയേയും മകനേയും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തേവലക്കരയിലാണ് സംഭവം. അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി(65), മകൻ സോണി(40) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കിടന്നത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ ലില്ലിയുടെ വീട്ടിനുള്ളിൽ നിന്ന് പുക ഉയരുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. ഇവർ നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിലാകെ തീയും പുകയും നിറഞ്ഞ അവസ്ഥയിലായിരുന്നു. വാതിൽ തകർത്താണ് ആദ്യം അകത്ത് കയറിയത്.
വീടിൻ്റെ ഗേറ്റും അകത്ത് നിന്ന് പൂട്ടിയിരുന്നു. ഹാളിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പെട്രോള്‍ ഒഴിച്ചുവെച്ചിരുന്ന കുപ്പിയും ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യ കാരണമെന്നാണ് സൂചന. സെക്രട്ടേറിയേറ്റിലെ ജീവനക്കാരനാണ് മരിച്ച സോണി. ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങളാണ് തീ അണച്ചത്. തെക്കുംഭാഗം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Kerala News Today