ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണു. ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും, ബോബി ചെമ്മണ്ണൂർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാർക്കറ്റിംഗ് തന്ത്രം മാത്രമായിരുന്നെന്നും, അതിന് പിന്നിൽ മറ്റ് ദുരുദ്ദേശങ്ങളില്ലെന്നും, താൻ പൊതുവേദിയിൽ നല്ല രീതിയിൽ ഉപയോഗിച്ച വാക്കുകൾ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു ബോബിയുടെ കോടതിയിലെ പ്രധാനവാദങ്ങൾ. തെളിവായി ആലക്കോട്ടെ പരിപാടിയുടെ ദൃശ്യങ്ങൾ നൽകാം എന്ന് പ്രതിഭാഗം രണ്ട് തവണ വാദിച്ചപ്പോൾ അത് കേസിനെ ബാധിക്കുമെന്നും ഇപ്പോൾ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വീഡിയോ കാണേണ്ടതില്ല എന്ന് മജിസ്ട്രേറ്റ് തീരുമാനം എടുക്കുകയായിരുന്നു.