Kerala News Today-തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പഞ്ച് ചെയ്ത് മുങ്ങുന്നവരെ പിടിക്കാന്‍ സംവിധാനം. ഏപ്രില്‍ ഒന്നുമുതല്‍ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം നിലവില്‍ വരും. രണ്ടുമാസം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുന്നത്. തുടര്‍ന്ന് ശമ്പളം നഷ്ടമാകും. സംവിധാനം നടപ്പാക്കുന്നത് ജീവനക്കാരുടെ സംഘടനകള്‍ ശക്തമായി എതിര്‍ത്തിരുന്നു.
ഉദ്യോഗസ്ഥർ ജോലിയിൽ ഉഴപ്പുന്നത് തടയാനായി നേരത്തെ കൊണ്ടുവന്ന പഞ്ചിംഗ് സംവിധാനവും പോരാതെ വന്നതോടെയാണിത്. പഞ്ച് ചെയ്ത ശേഷവും ജീവനക്കാർ ജോലി സ്ഥലം വിട്ട് പുറത്ത് പോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് തടയാനാണ് ആക്സസ് കൺട്രോൾ കൊണ്ടു വരുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കും.
ഇതിലൂടെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കൈവശമുള്ള ആക്സസ് കാർഡ് ഉപയോഗിച്ചാലേ ഓഫീസിന് അകത്തേക്കും പുറത്തേക്കും കടക്കാനാവൂ. ഓരോ ഉദ്യോഗസ്ഥനും നൽകുന്നത് വ്യത്യസ്ത കാർഡായതിനാൽ പോകുന്ന സമയവും തിരിച്ച് കയറുന്ന സമയവും കൃത്യമായി ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തും. സെക്രട്ടേറിയേറ്റിലെ ജീവനക്കാരുടെ സംഘടനകൾ ഉയർത്തിയ എതിർപ്പുകൾ അവഗണിച്ചാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്.
Kerala News Today