
NATIONAL NEWS VISAKHAPATNAM:
വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തുണ്ടായ തീപിടിത്തത്തിൽ 25 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു.
ഒരു ബോട്ടിൽ നിന്ന് തീ മറ്റ് ബോട്ടുകളിലേക്ക് പടരുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികളും പോലീസും പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് തീപിടിത്തതമുണ്ടായത്. തീപിടിത്തതിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബോട്ടുകൾക്ക് തീയിട്ടതാണെന്ന ആരോപണം മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.ഇന്ന് പുലർച്ചെയോടെയാണ് തീ അണയ്ക്കാനായത്. ഏകദേശം 15 ലക്ഷം രൂപ വിലവരുന്ന ബോട്ടുകളാണ് കത്തി നശിച്ചത്. അഞ്ച് കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ. രാത്രി വൈകിയാണ് മത്സ്യബന്ധന ബോട്ടിൽ തീ പടർന്നതെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ രവിശങ്കർ പറഞ്ഞു. തീ മറ്റ് ബോട്ടുകളിലേക്ക് പടരാതിരിക്കാൻ സമീപത്തെ ബോട്ടുകൾ സ്ഥലത്ത് നിന്ന് നീക്കാൻ ശ്രമിച്ചെങ്കിലും കാറ്റും വെള്ളത്തിന്റെ ഒഴുക്കും തിരിച്ചടിയായി. ഇതോടെ ഈ ബോട്ടുകളിലേക്കും തീ പടരുകയായിരുന്നുവെന്ന് കമ്മീഷണർ പറഞ്ഞു.ബോട്ടുകളിലെ ഡീസൽ കണ്ടെയ്‌നറുകളും ഗ്യാസ് സിലിണ്ടറുകളും തീ ആളിപ്പടരാൻ കാരണമായെന്ന് പോലീസ് പറഞ്ഞു. വലിയ പൊട്ടിത്തെറി ശബ്ദത്തോടെയാണ് ബോട്ടുകൾ കത്തി ചാമ്പലായത്. തുറമുഖത്തിൻ്റെ ഭൂരിഭാഗവും തീപിടിത്തത്തിൽ നശിച്ചതായാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് മുതിർന്ന പോലീസ് ഓഫീസർ ആനന്ദ റെഡ്ഡി പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന യൂണിറ്റുകൾ എത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.