ചോദ്യ പേപ്പർ ചോർച്ചയിൽ അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. ഒളിവിൽ കഴിയുന്ന എംഎസ് സൊലൂഷൻസ് സിഇഒ എം ഷുഹൈബിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഷുഹൈബിനായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എംഎസ് സൊല്യൂഷൻസിനെ കൂടാതെ മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾക്കും ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 31നാണ് കോടതി പരിഗണിക്കുക. ഷുഹൈബിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് തേടി. സോഷ്യൽമീഡിയാ അക്കൗണ്ടിനായി ഉപയോഗിച്ച ഡിവൈസിന്റെ ഐപി അഡ്രസ് അറിയിക്കാനും നിർദേശം നൽകി. വാട്സ്ആപ്പ് വഴി ചോദ്യപേപ്പർ കിട്ടിയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. ഫോണിൽ നിന്നും വാട്സ്ആപ്പ് അക്കൗണ്ടുൾപ്പെടെ ഷുഹൈബ് നീക്കം ചെയ്തിരുന്നു. ഷുഹൈബിനായി ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു. ക്രൈംബ്രാഞ്ചിനു മുന്നിൽ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഹാജരായിരുന്നില്ല. പിന്നാലെയാണ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്.
